ബസ് ചാർജ് വർധനാ ഉത്തരവ് പെട്ടെന്ന് ഇറക്കണമെന്ന് ബസ്സുടമകൾ
വിദ്യാർഥികളുടെ കൺസെഷൻ നിരക്കിലും മാറ്റം വരുത്തണം
തിരുവനന്തപുരം: ബസ് ചാർജ് വർദ്ധിപ്പിച്ച ഉത്തരവ് ഉടൻ പുറത്തിറക്കണമെന്ന് ബസ് ഉടമകൾ. ഗതാഗത മന്ത്രിയെ നേരിൽ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണമെന്നും ബസ്സുടമകൾ മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
മിനിമം ബസ് ചാർജ് 10 രൂപയാക്കായാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 1 രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ വിദ്യാർഥി കൺസഷൻ വർധിപ്പിക്കേണ്ടെന്നാണ് തീരുമാനമായത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ സംസ്ഥാനത്ത് നാലുദിവസം സ്വകാര്യബസ് സമരവും നടത്തിയിരുന്നു. ബസ് ചാര്‍ജ് വര്‍ധനയ്ക്കൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടി. ഓട്ടോ രണ്ട് കിലോമീറ്ററിന് മിനിമം ചാര്‍ജ് 30 രൂപയും പിന്നീടുള്ള നിരക്ക് 15 രൂപയുമാണ്. ടാക്സി മിനിമം ചാര്‍ജ് 175 രൂപയിൽ നിന്നും 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. തുടർന്നുള്ള കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 രൂപയാക്കും.