പിഞ്ചോമനകളെ നെഞ്ചോട് ചേർക്കാതെ കൃഷ്ണപ്രിയ യാത്രയായി
പ്രസവ ശേഷം അബോധാവസ്ഥയിലായ യുവതി എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കോട്ടയം: ഇരട്ട പിഞ്ചോമനകളെ മാറോടുചേർക്കാൻ ഇനി കൃഷ്‌ണപ്രിയ എത്തില്ല. കാത്തിരിപ്പിനൊടുവിൽ വീട്ടിൽ തിരിച്ചെത്തുന്നത് ചേതനയറ്റ ശരീരം മാത്രം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് പാറയിൽ ഷാജി - അനിത ദമ്പതികളുടെ മൂത്ത മകൾ കൃഷ്ണപ്രിയ (24) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. പ്രസവ ശേഷം അബോധാവസ്ഥയിലായ യുവതി എറണാകുളത്ത് രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജനുവരി 29നാണ് മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. എന്നാൽ പിറ്റേന്ന് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും തുടർന്ന് അബോധവാസ്ഥയിലാവുകയുമായിരുന്നു. തുടർന്ന് എറണാകുളത്ത് എത്തിക്കുകയും ഗർഭപാത്രം എടുത്തുമാറ്റുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. വയറ്റിൽ അണുബാധയുണ്ടായതിനെത്തുടർന്ന് രക്തസമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ണുതുറക്കുകയും കൈ അനക്കുകയും ചെയ്തതോടെ ആരോഗ്യവതിയായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഒരു വർഷം മുൻപായിരുന്നു മൂവാറ്റുപുഴ അയവന പാലനിൽക്കുംപറമ്പിൽ പ്രവീണുമായുള്ള കൃഷ്ണപ്രിയയുടെ വിവാഹം.ഇരട്ടക്കുട്ടികൾ ഇപ്പോൾ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തമ്പലക്കാട്ടെ വീട്ടിൽ കൃഷ്ണപ്രിയയുടെ മൃതദേഹമെത്തിക്കും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.