സംസ്ഥാനത്ത് 53 സ്കൂളുകൾ കൂടി ഹൈടെക് നിലവാരത്തിലേക്കെത്തിയതായി മന്ത്രി വി. ശിവൻകുട്ടി
ഈ മാസം പത്തിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്കൂളുകൾ നാടിനു സമർപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ 53 സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ ഈ മാസം പത്തിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. തിരുവനന്തപുത്തെ പൂവച്ചൽ ഗവൺമെന്റ് വി.എച്ച്.എസ്.സി. യിൽ ഫെബ്രുവരി 10 ന് രാവിലെ11:30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിദ്യാലയങ്ങൾ നാടിന് സമർപ്പിക്കും.
90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തിന്‍റെ തുടർച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവിട്ട് നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമാണം പൂർത്തിയാക്കിയത്.