വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ.
ഉത്തരവിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്
ഡൽഹി: ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു. പൊതുജനവികാരം കണക്കിലെടുത്ത് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായാണ് എസ്ബിഐയുടെ വിശദീകരണം.
യുവജന സംഘടനകളും വനിതാ സംഘടനകളും അടക്കം വിവാദ ഉത്തരവിനെതിരെ രംഗത്ത് വന്നിരുന്നു. മൂന്ന് മാസമോ അതില്‍ കൂടുതലോ ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയിൽ നിയമിക്കരുതെന്ന വിവാദ ഉത്തരവാണ് എസ്.ബി.ഐ പിന്‍വലിച്ചത്. പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായാണ് എസ്ബിഐ യുടെ വിശദീകരണം.
തൊഴില്‍ ശക്തിയുടെ ഏകദേശം 25% വരുന്ന വനിതാ ജീവനക്കാരുടെ പരിചരണത്തിനും ശാക്തീകരണത്തിനുമായി എസ്ബിഐ എപ്പോഴും സജീവമാണെന്ന് എസ്ബിഐയുടെ വിശദീകരണ കുറിപ്പിൽ പറയുന്നു. കോവിഡ് കാലയളവില്‍, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഗര്‍ഭിണികളായ സ്ത്രീ ജീവനക്കാരെ ഓഫീസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കുകയും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നതായും കുറിപ്പിൽ വ്യക്തമാക്കി. ബാങ്കിലെ റിക്രൂട്ട്മെന്റിനായുള്ള വിവിധ ഫിറ്റ്നസ് മാനദണ്ഡങ്ങള്‍ എസ്ബിഐ അടുത്തിടെ അവലോകനം ചെയ്തിട്ടുണ്ടെന്നും മാനദണ്ഡങ്ങളിലെ പരിഷ്‌കരണം സ്ത്രീകളോടുള്ള വിവേചനമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നുമാണ് വിശദീകരണം.