സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് പരിഗണനയിലില്ലെന്ന് ആരോഗ്യ മന്ത്രി
അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കുമെന്നും അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റീൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയത്. ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിലെ കാണാതായ ഫയലുകള്‍ കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും മന്ത്രി പറഞ്ഞു. വളരെ പഴയ ഫയലുകളാണ് കാണാതായത്. കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായി പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ ഇപ്പോള്‍ ധന വകുപ്പും ആന്വേഷണം നടത്തുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു.