ട്രെയിന്‍ യാത്രക്കാരനെ എഎസ്‌ഐ ബൂട്ടിട്ട് ചവിട്ടിയ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ടു
യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.

കണ്ണൂർ: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചതായി പരാതി. എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. വൈകിട്ട് മാഹിയിൽ നിന്ന് ട്രെയിനിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്.
യാത്രക്കാർ വിവരം ടിടിഇയെ അറിയിച്ചതിനെ തുടർന്ന് ടിടിഇ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വന്നപ്പോൾ പോലീസ് സഹായം തേടി. പോലീസ് എത്തി ഇയാളെ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. ട്രെയിൻ യാത്രക്കാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്.
യാത്രക്കാരനെ എഎസ്ഐ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് എ സി പിയെ ചുമതലപ്പെടുത്തിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ പറഞ്ഞു. മനുഷ്യ അന്തസിന് മാന്യത കൽപ്പിക്കാത്ത പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പ്രഥമദൃഷ്ടിയിൽ വ്യക്തമാക്കുന്നതെന്നും ഇളങ്കോ അറിയിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്ന മുറക്ക് അധികാര പരിധി നോക്കി അച്ചടക്ക നടപടി ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.