കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍
കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങളിൽ പിങ്ക് ബോർഡ് പ്രദർശിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതൽ. അദ്യ ഘട്ടത്തില്‍ കുട്ടികള്‍ക്ക് കോവാക്‌സിനായിരിക്കും നല്‍കുക. വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി. രജിസ്‌ട്രേഷൻ പുരോഗമിക്കുന്നുണ്ട്.
15 മുതല്‍ 18വയസു വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവർത്തിക്കും. രാവിലെ 9 മണിമുതല്‍ മൂന്ന് മണിവരെ പ്രവൃത്തി സമയം.
കുട്ടികളുടെ പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ കോവാക്സിന്‍ മാത്രമാകും നല്‍കുക. ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിലും കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഉണ്ടായിരിക്കും. പ്രാധമികാരോഗ്യ കേന്ദ്രം,കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ചൊവ്വ,വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് വാക്‌സിനേഷന്‍ ഉണ്ടാവുക. അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.
ചെറിയ ആശുപത്രികളില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത 100 പേര്‍ക്കും സ്‌പോട്ട് രജിസ്റ്റര്‍ ചെയ്ത 50 കുട്ടികള്‍ക്കും പ്രതിദിനം വാക്‌സിന്‍ നൽകും. കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുന്നതിനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. കൂടാതെ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.