ന്യൂയറിന് ഡിജെ പാർട്ടികൾ പത്ത് മണിവരെ മാത്രം
പാര്‍ട്ടി നടക്കുന്ന വേദിയില്‍ സി സി ടി വി പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും നിർദേശം

തിരുവനന്തപൂരം: ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നൽകി. ഡിസംബര്‍ 31ന് രാത്രി പത്തുമണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്നും പോലീസ് മേധാവി വ്യക്തമാക്കി. ഇത്തരം മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് ഹോട്ടലുകള്‍ക്ക് കൈമാറി.
ഒരു മാസത്തിന് മുൻപ് പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ ഡിജെ പാര്‍ട്ടികളില്‍ ലഹലരി ഉപയോഗം കണ്ടെത്തിയിരുന്നു. ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ ഇതാവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ശന പരിശോധനക്ക് ഡി.ജി.പി ഉത്തരവിട്ടത്. എസ്.എച്ച്.ഒമാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ പൊലീസ് നിരീക്ഷണം ഉണ്ടാകണമെന്നും നിർദ്ദേശം നൽകി. ഡിജെ പാര്‍ട്ടിയെ സംബന്ധിച്ച പരസ്യം ഹോട്ടലുകൾ നല്‍കിയിട്ടുണ്ട്. ഈ ഹോട്ടലുകളില്‍ പാര്‍ട്ടി നടത്തിപ്പിനെപ്പറ്റിയുള്ള മാര്‍ഗനിര്‍ദേശമടങ്ങിയ നോട്ടീസുകള്‍ പോലീസ് വിതരണം ചെയ്തിട്ടുണ്ട്.
പാര്‍ട്ടി എത്ര മണിക്ക് തുടങ്ങിയാലും പത്തു മണിക്ക് അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പൊലീസ് ഇടപെട്ട് നിര്‍ത്തിവെക്കുമെന്നും അറിയിച്ചു. പാര്‍ട്ടി നടക്കുന്ന വേദിയില്‍ സി സി ടി വി പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും ദൃശ്യങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. പൊലീസ് ഏതുസമയത്ത് ആവശ്യപ്പെട്ടാലും ഈ ദൃശ്യങ്ങള്‍ കൈമാറണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.