ഒമിക്രോൺ; സംസ്ഥാനം വാക്സിനേഷൻ ഊർജ്ജിതമാക്കി
സംസ്ഥാനത്ത് ദിനം പ്രതി കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം വാക്സിനേഷൻ ഊർജ്ജിതമാക്കി. നിലവിൽ 11 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ ക്വാറന്റൈൻ കർശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനമെടുത്തു. സംസ്ഥാനത്ത് ദിനം പ്രതി കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനുള്ള ആരോഗ്യവകുപ്പിൻ്റെ തീരുമാനം.
കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. രണ്ടാം ഡോസ് എടുക്കാത്തവരും ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണം. സംസ്ഥാനത്ത് നിലവിൽ വാക്‌സിന്‍ ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. 11 ലക്ഷം ഡോസ് വാക്‌സിനാണ് ഇപ്പോൾ സ്റ്റോക്കുള്ളത്. വാക്സിൻ സ്വീകരിക്കുന്നവരിൽ രോഗ ബാധ മൂർഛിക്കുന്നില്ലെന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്.
നിലവിൽ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റൈൻ, മറ്റുള്ളവർക്കുള്ള സ്വയം നിരീക്ഷണം എന്നിവ കർശനമാക്കിയിട്ടുണ്ട്. ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമെങ്കിൽ പൊലീസ് സഹായം തേടുന്ന കാര്യവും ആരോഗ്യ വകുപ്പിൻ്റെ പരിഗണനയിലുണ്ട്. കേന്ദ്രം മാർഗ നിർദേശം ഉടൻ പുതുക്കും. അത് പ്രകാരമാകും സംസ്ഥാനത്തും കൂടുതൽ തീരുമാനങ്ങൾ നടപ്പാക്കുക.