വിദ്യാർഥികളുടെ ബസ് ചാർജ് വർധനയിൽ സ്വകാര്യ ബസ്സുടമകളുമായി ചർച്ച നടത്തും- മന്ത്രി ആൻ്റണി രാജു
വിദ്യാർഥികളുടെ നിലവിലെ മിനിമം നിരക്ക് തുടരണമെന്നാണ് വിദ്യാർഥി സംഘടനകളുടെ ആവശ്യം
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ കൺസഷൻ നിലവിലെ രീതിയിൽ തുടരണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായും ചർച്ച നടത്തുമെന്ന് മന്ത്രി ആൻ്റണി രാജു. ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കും. ബസ് ചാർജ് വർധനവ് സംബന്ധിച്ച് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജുവും പൊതു വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും നടത്തിയിരുന്നു. ചർച്ചയിൽ കൺസഷൻ നിലവിലുള്ളതുപോലെ തുടരണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ വിദ്യാർഥികളുടെ മിനിമം ചാർജ് നിലവിലുള്ള ഒരു രൂപയിൽ നിന്ന് ആറ് രൂപയായി വർദ്ധിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 50 ശതമാനമായി ഉയർത്തണമെന്നുമായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യപ്പെട്ടത്. വിദ്യാർഥികളുടെ ബസ് ചാർജ് 5 രൂപയായി വർദ്ധിപ്പിക്കണമെന്നാണ്
ബസ് നിരക്ക് നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ്റെ ശുപാർശ.
2012-ലായിരുന്നു വിദ്യാർഥികളുടെ മിനിമം ബസ് ചാർജ് 50 പൈസയിൽ നിന്നും ഒരു രൂപയായി വർദ്ധിപ്പിച്ചത്. ഡീസലിന്റെയും അനുബന്ധ ഘടകങ്ങളുടെയും വിലവർദ്ധന പരിഗണിച്ച് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ സ്വകാര്യ ബസുടമ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ചാർജ്ജ് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് വിദ്യാർഥി സംഘടനകളെക്കൂടി വിശ്വാസത്തിലെടുത്തേ അന്തിമ തീരുമാനമുണ്ടാകൂ എന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു.