ബസ് ചാർജ് വർധന; വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് ചർച്ച നടത്തും
വൈകീട്ട് നാലിന് നടക്കുന്ന ചർച്ചയിൽ ഗതാഗത മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും
തിരുവനന്തപുരം: ബസ് ചാർജ് വർധനയിൽ വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ച ഇന്ന്. ഗതാഗത മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചർച്ചയിൽ പങ്കെടുക്കും. സെക്രട്ടറിയേറ്റ് അനക്സ് ഹാളിൽ ഇന്ന് വൈകീട്ട് നാലിനാണ് ചർച്ച.
ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര കൂട്ടണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൂടാതെ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടണമോ എന്നതും തീരുമാനമായിട്ടില്ല. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്നും ആറായി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാൽ ഇത്ര വർധന പ്രാവർത്തികമല്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്.
ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് നൽകിയത്. 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്ന മിനിമം നിരക്ക്. എന്നാൽ 8 രൂപയിൽ നിന്ന് 10 രൂപ ആക്കണമെന്നാണ് സർക്കാർ നിലപാട്.