പുതിയങ്ങാടി - ഉള്ള്യേരി - കുറ്റ്യാടി - ചൊവ്വ റോഡ് - ഭൂമി ഏറ്റെടുക്കല്‍ ; ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കും
ജില്ലയിലെ ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കോഴിക്കോട്: ജില്ലയിലെ ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേർന്ന് ജില്ലയിലെ പ്രധാന പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനം നടത്തി.
കെ.ആര്‍.എഫ്.ബി പ്രവൃത്തിയായ പുതിയങ്ങാടി - ഉള്ള്യേരി - കുറ്റ്യാടി - ചൊവ്വ റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുന്നതിന് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് അന്തിമ തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചു.
ഭൂമി ഏറ്റെടുക്കൽ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തോടെ കോഴിക്കോട് - ബാലുശ്ശേരി റോഡ് നിർമാണത്തിൻ്റെ ടെണ്ടര്‍ നടപടികള്‍ തുടങ്ങുമെന്ന് റോഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കോഡിനേഷൻ കേരള ഉദ്യോഗസ്ഥര്‍ യോഗത്തിൽ അറിയിച്ചു.
കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിന്റെ രണ്ടാം ഘട്ടത്തിൽ ഉള്‍പ്പെട്ട 10 റോഡുകളുടെ സ്ഥലമെടുപ്പ് നടപടികളും ഡി.പി.ആര്‍ തയ്യാറാക്കുന്നതും മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് കെ.സി ആര്‍.ഐ.പി കോഡിനേറ്ററും ഡിസൈന്‍ വിംഗും എല്‍.എ ഡെപ്യൂട്ടി കലക്ടറും ഉറപ്പു നല്‍കി. വട്ടക്കിണര്‍ -രാമനാട്ടുകര റോഡ്, മീഞ്ചന്ത ഫ്‌ളൈ ഓവര്‍, പന്നിയങ്കര പന്തീരങ്കാവ് റോഡ്, പേരാമ്പ്ര ബൈപ്പാസ് പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
എല്ലാ മാസവും യോഗം ചേർന്ന് പൊതുമരാമത്ത് വകുപ്പ് പദ്ധതി പുരോഗതി വിലയിരുത്തുന്ന, ജില്ലാ കളക്ടർ ചെയർമാനും പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറുമായി പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോർഡിനേഷൻ കമ്മിറ്റി . വർഷത്തിൽ മൂന്ന് തവണ മന്ത്രി എന്ന നിലയിൽ നേരിട്ട് യോഗത്തിൽ പങ്കെടുത്ത് പ്രവർത്തനം വിലയിരുത്തും.
യോഗത്തില്‍ എം.എല്‍.എ മാരായ ടി.പി രാമകൃഷ്ണന്‍, ഇ.കെ വിജയന്‍, എം.കെ മുനീര്‍, കാനത്തില്‍ ജമീല, കെ.കെ രമ, ലിന്റോ ജോസഫ്, പി.ടി.എ റഹീം, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി, ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സ്റ്റേറ്റ് ലെവല്‍ നോഡല്‍ ഓഫീസര്‍ എസ്.സാംബശിവ റാവു, ഡി.ഡി.സി അനുപം മിശ്ര, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.അന്‍വര്‍ സാദത്ത്, ഹിമ കെ, പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.