സ്വകാര്യ ബസ്സ് ഉടമകളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും
ബസ്സ് നിരക്ക് വർധനയും വിദ്യാർഥികളുടെ കൺസെഷനും പരിഗണിക്കും
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച വിഷയങ്ങളിൽ ഗതാഗതമന്ത്രി ആന്‍റണി രാജു ബസ് ഉടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. ഇന്ന് വൈകീട്ട് 4.30 ന് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവും ചർച്ച ചെയ്യും. നിരക്ക് കൂട്ടുമെന്ന് കഴിഞ്ഞ ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു.
മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ ഉയർത്തിയ പ്രധാന ആവശ്യങ്ങള്‍. ഇതിൽ ചാർജ് വർധിപ്പിക്കാൻ ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ കൺസെഷൻ മിനിമം അഞ്ചുരൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. വൻ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. കണ്‍സഷൻ നിരക്കും നേരിയ തോതില്‍ വര്‍ദ്ധിക്കുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാര്‍ജ്ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 ആക്കിയിരുന്നു. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം അഞ്ചിൽ നിന്നും രണ്ടര കിലോമീറ്ററും ആക്കിയിരുന്നു.