പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പൂർണമായും വിശ്വാസത്തിലെടുക്കില്ലെന്ന് കർഷകർ
പാർലമെൻ്റിൽ നിയമം റദ്ദാക്കുന്നതു വരെ സമരവുമായി മുന്നോട്ട് പോകും
ഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും വിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ല. പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.
മിനിമം താങ്ങുവില നിയമ വിധേയമാക്കുന്നതുള്‍പ്പെടെ ഒന്നിലധികം പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങളില്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പാര്‍ലമെന്റ് പാസാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനുമായി സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇന്ന് ചേരും. യോഗത്തിൽ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും രാകേഷ് ടിക്കായത് പറഞ്ഞു.
പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ജീവത്യാഗം ചെയ്ത 800ലധികം കർഷകരുടെ ത്യാഗത്തെ മാനിച്ചായിരിക്കും തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. സിംഘുവില്‍ ആഘോഷമൊന്നും ഉണ്ടാവില്ലെന്നും അറിയിച്ചു.