ദീപ ഗവേഷണം പൂർത്തിയാക്കട്ടേ; നിരാഹാര സമരത്തെ പിന്തുണച്ച് വി.ഡി. സതീശൻ
ദീപക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യത സര്‍ക്കാറിനും സര്‍വകലാശാലക്കുമുണ്ടെന്നും വി. ഡി. സതീശൻ

കോഴിക്കോട്: ഗവേഷക വിദ്യാർഥിനി ദീപ പി. മോഹൻ എം.ജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ട നീതിയും അവകാശങ്ങളും നേടിയെടുക്കാന്‍ ഗവേഷക വിദ്യാര്‍ഥിനി നിരാഹാര സമരം ഇരിക്കേണ്ടി വരുന്നത് കേരളത്തിന് അപമാനമാണെന്ന് സതീശൻ പറഞ്ഞു.
ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ട നീതിയും അവകാശങ്ങളും നേടിയെടുക്കാന്‍ ദീപ എന്ന ഗവേഷക വിദ്യാര്‍ഥിനിക്ക് നിരാഹാര സമരം ഇരിക്കേണ്ടി വരുന്നത്, ഇടയ്ക്കിടെ നവോത്ഥാന മൂല്യങ്ങള്‍ ഓര്‍മപ്പെടുത്തുന്ന ഒരു ഭരണകൂടം നിലനില്‍ക്കെയാണ് എന്നത് കേരളത്തിന് അപമാനമാണ്. ദീപക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യത സര്‍ക്കാറിനും സര്‍വകലാശാലക്കുമുണ്ട്. നാനോ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ഥിയായ ദീപക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി.
ആരോപണ വിധേയനായ അധ്യാപകനെ ഹൈകോടതി വിളിച്ചു വരുത്തി ശാസിക്കുന്ന അവസ്ഥ പോലുമുണ്ടായി. എന്നിട്ടും സര്‍വകലാശാല നടപടിയെടുത്തില്ല. ദീപക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണം. അവര്‍ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ പരിശോധിച്ച് നീതിയുക്തമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സതീശൻ ആവശ്യപ്പെട്ടു.