മൂന്ന് ലോക്സഭ, 29 നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
കോവിഡ് സാഹചര്യത്തിൽ നാമനിർദേശപത്രിക നടപടിക്രമങ്ങൾ നിരോധിക്കലടക്കം നിരവധി നിയന്ത്രണങ്ങൾ കമ്മീഷൻ ഏർപ്പെടുത്തിയിരുന്നു
ന്യൂഡൽഹി: 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ദാദ്ര- നാഗർഹവേലിയിലെയും മൂന്ന് ലോക്സഭ സീറ്റുകളിലേക്കും 29 നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മതിയായ സുരക്ഷ-കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.
കോവിഡ് സാഹചര്യത്തിൽ നാമനിർദേശപത്രിക നടപടിക്രമങ്ങൾ നിരോധിക്കലടക്കം നിരവധി നിയന്ത്രണങ്ങൾ കമീഷൻ ഏർപ്പെടുത്തിയിരുന്നു. ദാദ്ര- നാഗർഹവേലി, ഹിമാചലിലെ മാണ്ഡി, മധ്യപ്രദേശിലെ ഖണ്ട്വ ലോക്സഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടങ്ങളിലെ എം.പിമാർ മരിച്ചതിനെ തുടർന്നാണിത്.
അസമിലെ അഞ്ച്, പശ്ചിമബംഗാളിലെ നാല്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ മൂന്നുവീതം, ബിഹാർ, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ രണ്ട് വീതം, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം, നാഗാലാൻഡ്, തെലങ്കാന എന്നിവിടങ്ങളിലെ ഒന്ന് വീതം നിയമസഭ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. പ്രചാരണം കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചിരുന്നു.
നവംബർ രണ്ടിനാണ് വോട്ടെണ്ണൽ. നാഗാലാൻഡിലെ ഷമേഗാട്ടർ ചെസോർ നിയമസഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നാഷനൽ ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി സ്ഥാനാർഥിയായ എസ്. കിയോഷു യിംചുങ്കർ എതിരില്ലാതെ ഒക്ടോബർ 13ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.