റമസാനെ വരവേൽക്കാൻ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഒരുങ്ങി
ഇത്തവണ ഇഫ്താർ ടെന്റിനും അനുമതി
ദുബായ്: റമസാനെ സ്വീകരിക്കാൻ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഒരുങ്ങി. പള്ളികളിലും ഭവനങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പവിത്രമാസത്തെ വരവേൽക്കുകയായി. രണ്ട് വർഷത്തിന് ശേഷം ഇപ്രാവശ്യം ഇഫ്താർ ടെന്റിനും (കൂട്ടം ചേർന്നുള്ള നോമ്പുതുറ) അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഏപ്രിൽ 2ന് റമസാൻ ഒന്ന് ആയിരിക്കാനാണ് സാധ്യത.
അതേസമയം, റമസാൻ ആരംഭം സൂചിപ്പിക്കുന്നതിന് യുഎഇ ചന്ദ്രദർശന സമിതി ഇന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ മഗ്രിബ് നമസ്‌കാരത്തിന് ശേഷം യോഗം ചേരും. നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമിയുടെ അധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
രാജ്യത്തെങ്ങുമുള്ള ശരീഅത്ത് കോടതികൾ മാസപ്പിറവി കണ്ടാൽ കമ്മിറ്റിയെ അറിയിക്കുകയും ചെയ്യും. ഇസ്‌ലാമിക് കലണ്ടർ അനുസരിച്ച് ചന്ദ്രക്കലയെ അടിസ്ഥാനമാക്കിയാണ് യഥാർഥ തീയതി നിർണയിക്കുന്നത്.
റമസാനിൽ ഉമ്മുൽ ഖുവൈനിലെ സർക്കാർ ജീവനക്കാർക്കായി മൂന്നു ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് വാരാന്ത്യ അവധി ലഭിക്കുക. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഒഫീസുകൾ പ്രവർത്തിക്കും.
റമസാനിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലി സമയം അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ റമസാനിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് തുറക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റമസാനിൽ ദിവസേന രണ്ട് മണിക്കൂർ ജോലി സമയം കുറയ്ക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചിരുന്നു.
റമസാൻ മേയ് 1 വരെ 30 ദിവസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെ മുപ്പത് വ്രതദിനങ്ങൾ പൂർത്തിയാക്കി മേയ് രണ്ടിനായിരിക്കും നായിരിക്കും ചെറിയപെരുന്നാൾ.