കോവാക്‌സിൻ കുത്തിവയ്പ്പെടുത്ത പ്രവാസികൾക്കും ഇനി മുതൽ സൗദിയിൽ പ്രവേശനം
റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്
റിയാദ്: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്‌സിൻ കുത്തിവയ്പ്പെടുത്ത പ്രവാസികൾക്കും ഇനി മുതൽ സൗദിയിൽ പ്രവേശനം. റിയാദ് ഇന്ത്യൻ എംബസിയാണ് ഔദ്യോഗിക ട്വിറ്റർ വഴി ഇക്കാര്യം അറിയിച്ചത്.
സൗദിയിലെ താമസ വിസക്കാർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന വെബ്സൈറ്റിൽ കോവാക്സിൻ കുത്തിവയ്പ്പെടുത്ത സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാവുന്നതാണെന്നും എംബസി അറിയിച്ചു.
കോവാക്സിൻ കുത്തിവയ്പ്പെടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശക വിസക്കാർക്ക് https://muqeem.sa/#/vaccine-registration/home എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. സൗദിയിൽ അംഗീകരിച്ച കൊവിഡ് വാക്സിനുകൾക്ക് പുറമെയാണ് കോവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശക വിസയിലും വരുന്നതിന് തടസ്സമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചത്.
കോവാക്‌സിൻ, സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നീ വാക്സിനുകൾ എടുത്തവർക്കാണ് രാജ്യത്തേക്ക് ഇത്തരത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ രാജ്യത്തെ താമസ വിസക്കാർക്ക് കോവാക്സിൻ എടുത്ത് സൗദിയിലേക്ക് പ്രവേശിക്കുമ്പോൾ മറ്റു അംഗീകൃത വാക്സിനുകൾക്ക് ലഭിക്കുന്ന ആനുകൂല്യം ലഭിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി അനുകൂല തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്നും കോവാക്സിൻ കുത്തിവെപ്പെടുത്ത് സൗദിയിലേക്ക് എത്തിയവർക്കും ഇനി വരാനിരിക്കുന്നവർക്കും ഈ പ്രഖ്യാപനം ഏറെ ആശ്വാസമായിരിക്കുകയാണ്.