പോലീസിൻ്റെ കിരാത നടപടിക്കെതിരെ മേപ്പയൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കീഴ്പ്പോട്ട് പി. മൊയ്തി അദ്ധ്യക്ഷനായി

മേപ്പയൂർ: പുറക്കാമല ഖനന നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് മേപ്പയൂർ പോലീസ് കൈ കൊള്ളുന്ന കിരാത നടപടിക്കെതിരെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മേപ്പയൂർ പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തി.
കഴിഞ്ഞ ദിവസം സമരത്തിനിടെ 15 വയസ് മാത്രം പ്രായമുള്ള എസ്.എസ്.എൽ.സി. വിദ്യാർത്ഥിയെ സി.ഐയുടെ നേതൃത്വത്തിൽ 8 ഓളം പോലീസുകാർ തൂക്കിയെടുത്ത് പോലീസ് വാനിലേക്ക് എറിഞ്ഞതും, സമരത്തിൻ്റെ പേരിൽ രാത്രി അസമയങ്ങളിൽ സമര സമിതി നേതാക്കളുടെ വീടുകളിൽ നടത്തുന്ന റെയിഡുകളിലും രണ്ട് ദിവസം മുമ്പ് ക്വാറിക്കാർക്ക് കംപ്രഷർ മലയിലേക്ക് എത്തിക്കാൻ രാത്രി 2 മണിക്ക് പോലീസ് സഹായം ചെയ്തതും കള്ളക്കേസുകളിൽ സമര നേതാക്കളെ ജയിലിലടച്ചതിലും സമര സമിതി നൽകിയ ഒരു പരാതിയിലും അന്വേഷണം നടത്താനോ കേസെടുക്കാനോ തയ്യാറാവാത്തതിലും പ്രതിഷേധിച്ചായിരുന്നു പോലീസ് സ്റ്റേഷൻ മാർച്ച്.
15 കാരനോട് ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി ഇക്കാര്യം അന്വേഷിക്കുക, സമര സമിതി നേതാക്കൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, അനധികൃത റെയ്ഡ് നടത്തിയവർക്കെതിരെ നടപടി കൈകൊള്ളുക, സമരസമിതി നൽകിയ എല്ലാ പരാതികളിലും അന്വേഷണം തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു. ചെറുവണ്ണൂർ റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് മേപ്പയൂർ ഗവ. ആശുപത്രിക്ക് സമീപത്ത് വെച്ച് സി.ഐ. ഷിജു, സബ് ഇൻസ്പെക്ടർ വിനീത് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.
കീഴ്പ്പോട്ട് പി. മൊയ്തി അദ്ധ്യക്ഷനായി. വി.എ. ബാലകൃഷ്ണൻ, കെ. ലോഹ്യ, ടി.കെ.എ. ലത്തീഫ്, സറീന ഒളോറ, എ.കെ. ബാലകൃഷ്ണൻ, മധു പുഴയരികത്ത്, നാരായണൻ മേലാട്ട്, ഇസ്മയിൽ കമ്മന, എം.കെ. മുരളീധരൻ, മുബഷിർ ചെറുവണ്ണൂർ, ഇല്ലത്ത് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.