യുവാക്കളെയും കർഷകരെയും സംസ്ഥാന ബജറ്റ് പാടെ തഴഞ്ഞെന്ന് സാജൻ ജോസഫ്
പൊതു മേഖലക്ക് വകയിരുത്തുന്ന പണം സീറോ മാർജനിലാണ് തിരിച്ചു വരുന്നത്

പേരാമ്പ്ര : യുവാക്കളെയും കർഷകരെയും പാടെ തഴഞ്ഞ ബജറ്റാണ് കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടതെന്ന് കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ്. സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു മേഖലാ സ്ഥാപനങ്ങൾക്ക് വാരിക്കോരി ആയിരക്കണക്കിനു കോടി രൂപ വകയിരുത്തിയപ്പോൾ മധ്യവർഗ സമൂഹത്തിന്റെ വളർച്ചക്കായി ഒന്നും നീക്കി വെക്കാൻ സർക്കാർ തയാറായില്ല. പൊതു മേഖലക്ക് വകയിരുത്തുന്ന പണം സീറോ മാർജനിലാണ് തിരിച്ചു വരുന്നത്. വരുമാനമില്ലാതെ പണം ചെലവഴിക്കുന്നതു കൊണ്ട് സമൂഹത്തിനു ഒരു പ്രയോജനവും ലഭിക്കുന്നില്ല.
കാർഷിക മേഖലയിലേക്ക് യുവാക്കളെ തിരിച്ചു കൊണ്ടു വരാൻ സർക്കാറുകൾ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടാണ് ജീവിത മാർഗം തേടി അവർ ഇ.പ്പോൾ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. വരുമാനം തിരിച്ചു കിട്ടാതെ പാഴാക്കി കളയുന്ന പണത്തിന്റെ പത്ത് ശതമാനമെങ്കിലും സംരംഭത്തിനായി യുവാക്കൾക്കും കർഷകർക്കും നീക്കി വെക്കണം. കൃഷി ലാഭകരമാണെന്ന വിശ്വാസം യുവാക്കളിൽ ആർജിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. മികച്ച വിത്തുകളും സാങ്കേതിക പരിജ്ഞാനവും അവർക്ക് ലഭ്യമാകണം. വിലയിടിവും വന്യമൃഗ കെടുതികളും പരിഹരിക്കാൻ ഫലപ്രദമായ നടപടികളും സർക്കാർ ചെയ്യണം. കർഷകരിലും യുവാക്കളിലും ആത്മധൈര്യവും ഇഛാശക്തിയും വർധിപ്പിക്കാൻ ഉതകുന്ന നൂതന പരിപാടികൾ ആവിഷ്ക്കരിക്കാനും സർക്കാരുകൾ തയാറാകണമെന്നും സാജൻ ജോസഫ് പറഞ്ഞു. യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ പ്രസിഡന്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന സെക്രട്ടറി സി. വീരാൻകുട്ടി, ജില്ലാ നേതാക്കളായ കെ.പി. രാധാകൃഷ്ണൻ, ചക്രപാണി കുറ്റ്യാടി, രാജൻ വർക്കി, മനോജ് ആവള, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, നീരജ് തോമസ്, സലീം പുല്ലടി, രാജേഷ് കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.