കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി എ കെ ഷാനിബ് പാലക്കാട് മത്സരിക്കും
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസിന് തിരിച്ചടി നേരിടും
പാലക്കാട്: കോൺഗ്രസ് പാർട്ടിവിട്ട എ കെ ഷാനിബ് മത്സര രംഗത്തേക്കിറങ്ങുന്നു. കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കും. തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന് എ കെ ഷാനിബ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടിയാലോചിച്ചായിരിക്കും തീരുമാനം ഉണ്ടാകുക. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് മാധ്യമങ്ങളിലൂടെ യാണ് അറിഞ്ഞത്. ഒരുപാട് പ്രവർത്തകർ പിന്തുണയുമായി വരുന്നുണ്ട് ഷാനിബ് വ്യക്തമാക്കി.
പാർട്ടി തിരുത്താൻ തയ്യാറാകുന്നില്ല, എന്നാൽ ജനങ്ങൾ വിചാരിച്ചാൽ പാർട്ടിക്ക് തിരുത്തേണ്ടി വരും. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസിന് തിരിച്ചടി നേരിടും. സിപിഎമ്മിൽ ചേരാൻ തീരുമാനമെടുത്തില്ലായെന്നും ഷാനിബ് വീണ്ടും ആവർത്തിച്ചു.
തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും എകെ ഷാനിബ് ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരെന്നും കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് പറഞ്ഞു. സാമ്പത്തിക താല്പര്യം മാത്രമായി കോൺഗ്രസ് മാറിയിരിക്കുന്നു. പി സരിൻ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങങ്ങളാണ് ഇത്തരം ഡീലർമാരെ ഇല്ലാതാക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമിത്.വ്യക്തിപരമായ കാരണത്തിന്റെ പേരിലല്ല രാജിവെക്കുന്നത്, നിവൃത്തിക്കേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാർട്ടിയിൽ നടക്കുന്നതെന്നും ഷാനിബ് പറഞ്ഞു.