സീതാറാം യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറി
പാർട്ടി മുതിർന്ന നേതാക്കൾ പൊതുദർശനത്തിനായി എ.കെ.ജി ഭവനിൽ എത്തി
ന്യൂഡൽഹി: അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വെച്ച ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറി. മുതിർന്ന നേതാക്കൾ പാർട്ടി പതാക പുതപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗങ്ങളും അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് നേതാക്കളും എകെജി ഭവനിലെത്തി. സോണിയ ഗാന്ധി അന്തിമോപചാരം അർപ്പിച്ചു. എ.ഐ.സി.സി ട്രഷറർ അജയ് മാക്കനും മുതിർന്ന കോൺഗ്രസ് നേതാക്കളും എകെജി ഭവനിൽ എത്തി.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉടൻ എകെജി ഭവനിൽ എത്തും.
എ.എ.പി നേതാവ് മനീഷ് സിസോദിയ അന്തിമോപചാരം അർപ്പിച്ചു. ഡി എം കെ നേതാവ് കനിമൊഴി, കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. പി വി അൻവർ എംഎൽഎയും അന്തിമോചാരം അർപ്പിച്ചു. പ്രധാനമന്ത്രി മുതൽ സാധാരണക്കാർ വരെയുള്ള സൗഹൃദ വലയമായിരുന്നു സീതാറാം യെച്ചൂരിയുടെ ബലമെന്ന് അൻവർ പറഞ്ഞു.യെച്ചൂരിയുടെ വിയോഗം ജനാധിപത്യ മതേതര മുന്നണിക്ക് കനത്ത ആഘാതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഐ നേതാക്കൾ ഡി രാജയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺ കുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. അച്ഛനോട് എക്കാലവും പ്രത്യേക സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയാണെന്നും ഇടയ്ക്കിടെ അച്ഛന്റെ ആരോഗ്യസ്ഥിതി വിളിച്ച് അന്വേഷിക്കുമായിരുന്നുവെന്നും അരുൺകുമാർ പറഞ്ഞു.ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം.