തങ്കമല ഖനനം; മുസ്‌ലിം ലീഗ് തുറയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
ലൈസൻസ് റദ്ദാക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുസ്‌ലിം ലീഗ്
തുറയൂർ: തങ്കമലയിൽ അധികാരികളുടെ ഒത്താശയോടെ അശാസ്ത്രീയമായ രീതിയിൽ നടക്കുന്ന ഖനനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഈ ക്വാറിയുടെയും ക്രഷറിന്റെയും ലൈസൻസ് പഞ്ചായത്ത് അനുമതി കൊടുക്കുന്നത് കൊണ്ടാണ് ജനത്തിനും പരിസ്ഥിതിക്കും ഭീഷണി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഖനനം നടന്നു കൊണ്ടിരിക്കുന്നത്. ഉടൻ പരിഹാരം കാണാൻ ലൈസൻസ് റദ്ദു ചെയ്യാനും ആവശ്യമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തുറയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മുസ്‌ലിം ലീഗ് കമ്മിറ്റി നിവേദനം നൽകി.
ഒരു ക്രഷറിനുമാത്രം നൽകിയ തങ്കമലയിൽ ഒന്നിലധികം ക്രഷറുകളാണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഇത് നിയന്ത്രിക്കാനോ തടയിടാനോ പഞ്ചായത്തിനും ഭരിക്കുന്ന പാർട്ടിക്കും സാധിക്കുന്നില്ല. ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയോടെയാണ് അനധികൃതമായ പ്രവൃത്തി നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. ലൈസൻസ് റദ്ദാക്കുന്നത് വരെ മുസ്‌ലിം ലീഗ് സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുസ്‌ലിം ലീഗ് നേതാക്കൾ അറിയിച്ചു.
ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, സെക്രട്ടറി സികെഅസീസ്, ട്രഷറർ പി.കെ. മൊയ്തീൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുനീർ കുളങ്ങര, പി.ടി. അബ്ദുറഹ്മാൻ, ഒ.എം. റസാക്ക്, കോവുമ്മൽ മുഹമ്മദ് അലി, തേനങ്കാലിൽ അബ്ദുറഹ്മാൻ, പി.വി. മുഹമ്മദ്, കുന്നോത്ത് മുഹമ്മദ്, എ.കെ. അഷറഫ്, മീത്തലെ പെരിങ്ങാട്ട് മൊയ്തീൻ, ഫൈസൽ, അബ്ദുറഹ്മാൻ, കുഞ്ഞലവി കുയിമ്പിൽ, മൊയ്തീൻ നടക്കൽ, മുസ്തഫ, ഒടിയിൽ ബാവൂട്ടി, പാട്ടക്കുറ്റി സുബൈർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചവരെ മുഴുവൻ പേരെയും പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു നീക്കി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.