കണ്ണൂരിലെ ബോംബ് സ്ഫോടനം; പാർട്ടിക്ക് പങ്കില്ലെന്നും പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും സിപിഐഎം
മരിച്ച ഷെറിനും പരിക്കുപറ്റിയ ബിനീഷും സിപിഐ എം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പടെ പ്രതിയാണ്.
കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഐഎം. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത്. മുളിയാത്തോട് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രവും, വിശദവുമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.
മരിച്ച ഷെറിനും പരിക്കുപറ്റിയ ബിനീഷും സിപിഐ എം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പടെ പ്രതിയാണ്. ആ ഘട്ടത്തിൽ തന്നെ ഇവരെ പാർട്ടി തളളിപ്പറഞ്ഞതുമാണ്. നാട്ടിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തിൽ സ്ഫോടനത്തിൽ പരിക്കുപറ്റിയവർ സിപിഐഎം പ്രവർത്തകർ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്.
കുന്നോത്തുപറമ്പ് മേഖലയിലാകെ സമാധനന്തരിഷം നിലനിർത്താനും, അതിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്ത പാർട്ടിയാണ് സിപിഐഎം. സമാധാനന്തരീക്ഷം ഉറപ്പു വരുത്തുന്നതിന് സിപിഐഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ ഇതര രാഷ്ട്രീയ പാർട്ടികൾക്കും, പൊലീസിനും ബോധ്യമുള്ളതാണെന്നും സിപിഐഎം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള പ്രസ്താവനയിൽ പറഞ്ഞു.