പത്മജ വേണുഗോപാലിനെതിരെയുള്ള അധിക്ഷേപം ; കെപിസിസി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് രൂക്ഷവിമര്‍ശനം
രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമാണെന്നും ഒരു സ്ത്രീയെ മോശം വാക്കുകളില്‍ അധിക്ഷേപിച്ചത് ശരിയായില്ലെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു.
തിരുവനന്തപുരം: കെപിസിസി സംയുക്ത യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് രൂക്ഷവിമര്‍ശനം. പത്മജാ വേണുഗോപാലിനെ അധിക്ഷേപിച്ച സംഭവത്തിലാണ് വിമർശനം. രാഹുലിൻ്റെ നടപടി ശരിയായില്ലെന്ന് മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന്‍ പറഞ്ഞു. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ തുടര്‍ന്ന് രാഹുല്‍ മങ്കൂട്ടത്തിലിന്റെ മോശം പരാമര്‍ശത്തിലാണ് കെപിസിസി സംയുക്ത യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.
രാഹുല്‍ അധിക്ഷേപിച്ചത് ആദരണീയനായ ലീഡറെ തന്നെയാണ്. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമാണെന്നും ഒരു സ്ത്രീയെ മോശം വാക്കുകളില്‍ അധിക്ഷേപിച്ചത് ശരിയായില്ലെന്നും ശൂരനാട് യോഗത്തില്‍ പറഞ്ഞു. പക്ഷെ ശൂരനാടിന്റ വിമര്‍ശനത്തെ പ്രതിപക്ഷനേതാവ് വി ഡിസതീശന്‍ ഇടപെട്ട് തടഞ്ഞു.
പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വി.ഡി സതീശന്‍ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇനി വിവാദങ്ങള്‍ വേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന്‍ ഗൗരവമായി വിഷയം ഉന്നയിച്ചിട്ടും രാഹുല്‍ മാങ്കൂട്ടത്തെ തിരുത്താന്‍ യോഗത്തില്‍ നേതാക്കള്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ രാഹുലിനെ പരസ്യമായി തിരുത്തിയത് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മാത്രമെന്നതും ശ്രദ്ദേയമാണ്.