കരുണാകരൻ കോൺഗ്രസ് വിടാൻ കാരണം കെ മുരളീധരൻ: പത്മജ വേണുഗോപാൽ
രാഷ്ട്രീയം രാഷ്ട്രീയമായി കാണാൻ മുരളീധരൻ പഠിക്കണം എന്നും പത്മജ പറഞ്ഞു

തിരുവനന്തപുരം:കോണ്‍ഗ്രസിനെതിരെയും സഹോദരന്‍ കെ മുരളീധരനെതിരെയും രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാൽ. കരുണാകരൻ കോൺഗ്രസ് വിടാൻ കാരണം കെ മുരളീധരൻ ആണെന്നും അച്ഛനെ മുരളീധരൻ ഭീഷണിപ്പെടുത്തിയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. എന്നെ ചൊറിഞ്ഞാൽ പലതും പറയും. എല്ലാവരുടെ ചരിത്രവും എനിക്കറിയാമെന്നും പത്മജ കൂട്ടിചേർത്തു.
തൃശ്ശൂരില്‍ മത്സരത്തിനിറങ്ങുന്ന മൂന്നുപേരും നല്ല സ്ഥാനാർത്ഥികൾ ആണ്. രാഷ്ട്രീയം രാഷ്ട്രീയമായി കാണാൻ മുരളീധരൻ പഠിക്കണം. എന്നാലേ മുരളീധരൻ രക്ഷപ്പെടൂ. മുരളീധരൻ തള്ളിപ്പറഞ്ഞപ്പോൾ മാനസിക പ്രയാസം ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു. മുരളീധരനെ തനിക്കറിയാം. സ്വഭാവം എന്താണെന്ന് അറിയുന്നത് കൊണ്ട് വാക്കിന് വില നൽകിയിട്ടില്ല. മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വടകരയിൽ മുരളിധരൻ മത്സരിച്ചത്. മുരളീധരന്റെ ലക്ഷ്യം വട്ടിയൂർക്കാവ് ആണ്. തൃശ്ശൂരിൽ ജയിച്ചാലും അവിടെ നിൽക്കില്ല.
വടകരയിൽ നിന്നും നിരവധി പ്രവർത്തകർ തന്നെ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. പാർട്ടി പറഞ്ഞാൽ തൃശ്ശൂരിൽ പ്രചാരണത്തിന് ഇറങ്ങും. തൃശ്ശൂരിൽ പ്രചാരണത്തിന് ഇറങ്ങാൻ ഒരു മടിയുമില്ലെന്നും പത്മജ പറഞ്ഞു. കോൺഗ്രസിൽ തന്നെ ഒറ്റപ്പെടുത്തി. കോൺഗ്രസിൽ അച്ചടക്കം ഇല്ലാതായി. ഓരോ വ്യക്തികൾക്കും ഗ്രൂപ്പാണ്. തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും പത്മജ കുറ്റപ്പെടുത്തി.