രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന് ; ഉറ്റു നോക്കി രാജ്യം
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര ബജറ്റ് ഇന്ന്. ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് എത്തുന്നത്തുടർച്ചയായി ആറാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റിൽ അടിസ്ഥാന പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകൾ, യുവാക്കൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. കാർഷിക മേഖലയ്ക്കും ഗുണകരമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.
ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിത കർഷകർക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വർധിപ്പിച്ചേക്കും. രാജ്യത്ത് ആകെ സ്ത്രീ കർഷകരില്‍ തന്നെ 13 ശതമാനത്തോളം പേർക്ക് മാത്രമാണ് ഭൂമിയുള്ളതെന്നതിനാല്‍ വലിയ ബാധ്യതക്ക് വഴിവെക്കില്ലെന്നതും പ്രഖ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കുള്ള ലാഡ്‍ലി ബഹൻ യോജന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സ്വാധീനവും ബിജെപി കണക്കിലെടുക്കാനാണ് സാധ്യത. ധനകമ്മി നിയന്ത്രിക്കാനുള്ള ഇടപെടലും സർക്കാര്‍ തുടരും.
2024 ല്‍ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും. പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ രണ്ട് വലിയ പ്രശ്നങ്ങളെ സർക്കാർ ബജറ്റില്‍ എങ്ങനെ ഉൾക്കൊള്ളുമെന്നതിലും ആകാംഷ നിലനല്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹന രംഗം,ഡിജിറ്റല്‍മേഖലകളും ഊർജ്ജം പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുന്നു.