നികുതി കൊള്ള ഇടത് സർക്കാറിന്റെ ഫാസിസ്റ്റ് മുഖം - സി. പ്രദീപ്
കെ.പി.എസ്.ടി.എ. കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: അമിതമായ നികുതി ചുമത്തി കേരളത്തിലെ ജനങ്ങളെ ദുരിതത്തിന്റെ വരുത്തിയിലേക്ക് തള്ളി വിടുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ ജനകീയ പ്രക്ഷോഭങ്ങളെ പരിഹസിച്ചും പുച്ഛിച്ചും നടപ്പിലാക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാറിന്റെ നിലപാട് തികഞ്ഞ ഫാസിസമാണെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് പറഞ്ഞു. മേപ്പയൂർ ടി.കെ.കൺവൻഷൻ സെന്ററിൽ കെ.പി.എസ്.ടി.എ. കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിരണ്ടായിരം കോടി രൂപയുടെ നികുതി സമാഹരണത്തിൽ തികഞ്ഞ അനസ്ഥ കാണിച്ച ഗവണ്മെന്റ് പാവങ്ങളെ പിഴിഞ്ഞെടുക്കാൻ ശ്രമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. വിദ്യാഭ്യാസ രംഗത്ത് തലതിരിഞ്ഞ പരിഷ്കാരങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നടപ്പിലാക്കുന്നത്. ഒപ്പമുള്ള ഉദ്യോഗസ്ഥ വൃന്ദം അദ്ദേഹത്തെ വഴിതെറ്റിക്കുന്നു. നവംബർ മാസത്തിനുള്ളിൽ എല്ലാ സ്കൂളിലും പച്ചക്കറി തോട്ടം നിർബന്ധമാക്കുമെന്ന ഉത്തരവിനെ പരിഹസിച്ചു. പാഠ്യ പദ്ധതി പരിഷ്ക്കരണത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം ശക്തമായി കെ.പി.എസ്.ടി.എ. എതിർക്കുമെന്നും സി. പ്രദീപ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷാജു പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാല സാഹിത്യ അവാർഡ് നേടിയ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂരിന് സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് കുമാർ ഉപഹാരം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശ്യാം കുമാർ, ജില്ലാ സെക്രട്ടറി ടി.കെ. പ്രവീൺ കുമാർ, ജില്ലാ സെക്രട്ടറി ടി.ടി. ബിനു, ദിൽഖുഫിൻ, ഇ. അശോകൻ, കെ.പി. വേണുഗോപാലൻ, മുനീർ എരവത്ത്, കെ.സി. ഗോപാലൻ, പി.എം. ശ്രീജിത്ത്, ടി. അശോക് കുമാർ, ടി. ആബിദ്, സജീവൻ കുഞ്ഞോത്ത്, സജീവൻ വടകര, പി.ജെ. ദേവസ്യ, പി.കെ. ഹരിദാസൻ, പി.കെ. കോയ, എ. റഷീദ, ടി.സി. സുജയ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രകടനത്തിൽ ആയിരത്തിൽ പരം അധ്യാപകർ പങ്കെടുത്തു.
തുടർന്ന് നടന്ന വനിത സമ്മേളനം കെ. കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു പ്രസന്ന കരോളിൻ അധ്യക്ഷത വഹിച്ചു. ഷക്കീല വി., നഫീസ സി.വി., സുനന്ദ സാഗർ, ചിത്രരാജൻ, ഷെറീന ബി. എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം എൻ.എസ്.യു. ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണമണി അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ, കെ.പി. മനോജ് കുമാർ കെ.എം. മണി, പി.പി. രാജേഷ്, യു.കെ. സുധീർ കുമാർ, സതീഷ് ബാബു എന്നിവർ സംസാരിച്ചു.