ചെറുവണ്ണൂർ ഉപതിരഞ്ഞെടുപ്പിന് മണി മുഴങ്ങി; ഇനി ഇഞ്ചോടിഞ്ച് മത്സരത്തിന്റെ നാളുകൾ
നിലവിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴ് വീതം സീറ്റുകൾ

ചെറുവണ്ണൂർ: കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് കക്കറ മുക്ക് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 22 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും 15-ാം വാർഡ് അംഗവുമായിരുന്ന ഇ.ടി രാധ മരിച്ചതിനെത്തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.ഫെബ്രുവരി 2ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 10ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് നടത്തും. ഇതുസംബന്ധിച്ച മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരത്തിലാണ് എൽഡിഎഫ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിച്ചത്. എന്നാൽ നേരിയ വ്യത്യാസത്തിൽ ഉള്ള ഭരണം മുന്നണിക്കിടയിലും പുറത്തുമുള്ള വിവാദങ്ങൾ കൊണ്ടും അസ്ഥിരത കൊണ്ടും ശ്രദ്ധേയമായി.15 അംഗ ഭരണസമിതി ഭരിക്കുന്ന ചെറുവണ്ണൂർ പഞ്ചായത്തിൽ നിലവിലെ കക്ഷിനിലയനുസരിച്ച് എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴുവീതം സീറ്റുകളാണുള്ളത്. അതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പ് ഇരു വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളവും നിർണ്ണായകമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 7നായിരുന്നു പ്രസിഡന്റായിരുന്ന ഇ.ടി.രാധ അസുഖത്തെത്തുടർന്ന് അന്തരിച്ചത്. സി.പി.ഐയുടെ സ്ഥാനാർത്ഥിയായിരുന്ന ഇ.ടി രാധയുടെ മരണത്തെത്തുടന്ന് ഒക്ടോബർ 29ന് പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ് സ്ഥാനാർത്ഥി ക്കായുള്ള തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ ഇടതു പക്ഷത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും യു.ഡി.എഫിന്റെ ഷിജിത്ത് എൻ.ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
വാശിയേറിയ തിരഞ്ഞെടുപ്പ് തന്നെ നടക്കാനാണ് സാധ്യത. നിലവിലെ കക്ഷി നില സിപിഐഎം-5, സിപിഐ-1, ഐ.എൻ.സി-5, ഐ.യു.എം.എൽ-2, എൽ.ജെ.ഡി-1. എന്നിങ്ങനെയാണ്. ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്കാണ് ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.