പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു
കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്
തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു. ആറു മാസത്തേക്കാണ് സസ്പെൻഷൻ. വിഷയത്തിൽ എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ എൽദോസ് വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ല എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്. അദ്ദേഹത്തിനെതിരെ നടപടി അനിവാര്യമാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. ജാമ്യ ഉത്തരവിൽ കോടതി നൽകിയ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും, ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കാൻ എം.ൽ.എയ്ക്ക് അവകാശമുണ്ട്. അതേസമയം, കെപിസിസി അംഗമെന്ന നിലയിലാണ് കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ആറ് മാസക്കാലത്തേക്ക് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുന്നതെന്ന് നേതൃത്വം വ്യക്തമാക്കി.
ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയത്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എംഎൽഎയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.