പ്രിയ സഖാവും സഹോദരനുമായ കോടിയേരിയുടെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടം; മുഖ്യമന്ത്രി
പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ട സമയത്ത് നേതൃസ്ഥാനം ഏറ്റെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തിയ നേതാവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോടിയേരിയുടെ വിയോഗം പാർട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
'വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാർട്ടിയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തന്റേതായ മുദ്ര പതിപ്പിച്ച വിദ്യാർത്ഥി സംഘടനാ രംഗത്തിലൂടെയാണ് രാഷ്ട്രീയ ജീവിതമാരംഭിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി സംഘടനയെ നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഈ സമയത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളമാകെ വേരുള്ള വിദ്യാർത്ഥി പ്രസ്ഥാനമായി എസ്എഫ്ഐയെ വളർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ലെന്നും മതനിരപേക്ഷതയിൽ അടിയുറച്ചു വിശ്വസിച്ച അദ്ദേഹം തലശ്ശേരി കലാപകാലത്ത് ഹിന്ദു വർഗ്ഗീയ ശക്തികളെ ചെറുക്കുന്നതിന് മുന്നിൽ നിന്ന പ്രവർത്തകനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ട സമയത്ത് നേതൃസ്ഥാനം ഏറ്റെടുത്ത് ഈ വെല്ലുവിളികളെ സധൈര്യം നേരിട്ട് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വളർത്തുന്നതിലും അതിനിർണായക പങ്കുവഹിച്ചു.
ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാര്‍ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാര്‍ട്ടി സംഘടനയെ സദാ തയ്യാറാക്കിനിര്‍ത്തുന്നതിലുള്ള നിഷ്‌ക്കര്‍ഷ എന്നിവയൊക്കെ പുതിയ തലമുറക്കു മാതൃകയാകും വിധം കോടിയേരിയില്‍ എന്നും തിളങ്ങി നിന്നുവെന്നും അദ്ദേഹം സ്മരിച്ചു.