സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം- കേരള വിദ്യാർത്ഥിജനത
സമരത്തിനായി പരീക്ഷാസമയം തന്നെ തിരഞ്ഞെടുത്ത ബസ് ഉടമകളുടെ നടപടി മനുഷ്യത്വ വിരുദ്ധം
കോഴിക്കോട് : വാര്‍ഷിക പരീക്ഷയെഴുതേണ്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കുന്ന സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ രോഗികളും തൊഴിലാളികളും ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സാധാരണക്കാരുടെ മക്കള്‍ സ്‌കൂളിലെത്താന്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് സ്വകാര്യ ബസ്സിനെയാണെന്നിരിക്കേ സമരത്തിനായി പരീക്ഷാസമയം തന്നെ തിരഞ്ഞെടുത്ത ബസ് ഉടമകളുടെ നടപടി മനുഷ്യത്വ വിരുദ്ധമാണ്.
ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിക്കുന്നതോടെ സാധാരണക്കാര്‍ക്ക് അടിയന്തര യാത്രകള്‍ക്കു പോലും ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കാനാവുന്നില്ല. യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനം മന്ത്രിയുടെ പാഴ് വാക്ക് മാത്രമാണ്. ചില നഗരങ്ങളില്‍ ഒഴിച്ചാല്‍ ജനവാസ കേന്ദ്രങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ കെഎസ്ആര്‍ടിസി സര്‍വീസ് വിരളമാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കണക്കിലെടുത്ത് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും ചെയ്യണമെന്ന് കേരള വിദ്യാർത്ഥി ജനത ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എസ്. വി. ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ്, ആദിത്യ കെ, വിഷ്ണു അർജുൻ തുടങ്ങിയവർ സംസാരിച്ചു.