പുരസ്കാര നേട്ടങ്ങളുമായി "ആശ" ദൃശ്യഗീതം ;സംവിധായകൻ പ്രജിത്ത് നടുവണ്ണൂർ വീണ്ടും
മന്ത്രി അഡ്വക്കറ്റ് ജി.ആർ. അനിലിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം: ഭിന്നശേഷി കുട്ടിയുടെ ആശകൾ ആവിഷ്കരിച്ച "ആശ" ദൃശ്യ ഗീതത്തിൻ്റെ സംവിധായകൻ പ്രജിത്ത് നടുവണ്ണൂരിന് വീണ്ടും പുരസ്കാര നേട്ടങ്ങൾ കൈവന്നിരിക്കുന്നു.
പന്ത്രണ്ടാമത് നിംസ് മീഡിയ സിറ്റി എ.ടി.ഉമ്മർ ഷോർട്ട് ഫിലിം 2024 ലും പതിമൂന്നാമത് മീഡിയ സിറ്റി ഇൻ്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റ് 2024 ലും മികച്ച മ്യൂസിക് വീഡിയോ സംവിധായകനുള്ള പുരസ്കാരമാണ് ഇപ്പോൾ പ്രജിത്ത് നടുവണ്ണൂരിനെ തേടിയെത്തിയത്.
തിരുവനന്തപുരത്ത് ശ്രീ കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വക്കറ്റ് ജി.ആർ. അനിലിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.മുൻ മന്ത്രിമാരായ വി.സുരേന്ദ്രൻ പിള്ള, കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ എം.വിജയകുമാർ, ചലച്ചിത്ര സംവിധായകൻ ടി.എസ്.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
മുഹമ്മദ് സി.അച്ചിയത്ത് രചിച്ച് വിദ്യാധരൻ മാസ്റ്റർ സംഗീതം ചെയ്ത "ആശ" ദൃശ്യ ഗീതത്തിൽ വിദ്യാധരൻ മാസ്റ്ററും ഹരിചന്ദന നടുവണ്ണൂരുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഈ പുരസ്കാര നേട്ടങ്ങളോടെ "ആശ'' ദൃശ്യ ഗീതത്തിൻ്റെ സംവിധായകനായ പ്രജിത്ത് നടുവണ്ണൂരിന് അഞ്ച് പുരസ്കാരങ്ങൾ ലഭ്യമായി.
മുഹമ്മദ് സി.അച്ചിയത്ത് രചിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം ചെയ്ത് ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗർ റിയാലിറ്റി ഷോയിൽ പാടി ശ്രദ്ധേയരായ തീർത്ഥ സുഭാഷും, ഹരിചന്ദന നടുവണ്ണൂരും ആലപിച്ച "ചങ്ങാത്തം" എന്ന ദൃശ്യ ഗീതത്തിൻ്റെ ഒരുക്കത്തിലാണ് ഇപ്പോൾ പ്രജിത്ത് നടുവണ്ണൂർ.