തിക്കോടി അടിപ്പാത; സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ഉത്തരവിട്ടതാര്? ജില്ലാ ഭരണകൂടം മറുപടി പറയണം; വി.പി. ദുൽഖിഫിൽ
സമരസമിതി നടത്തുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും
തിക്കോടി: തിക്കോടി അണ്ടർപാസ്സ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ജനകീയ സമരത്തെ പോലീസ് അടിച്ചമർത്താൻ ശ്രമിച്ച സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി. ദുൽഖിഫിൽ. രണ്ടുവർഷക്കാലമായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ തങ്ങളുടെ നാട്ടിലെ വികസന പ്രവർത്തനങ്ങളോടൊപ്പം നിൽക്കുന്ന ജനങ്ങളുടെ യാത്ര സൗകര്യത്തിന് ഉപകാരപ്രദമാവുന്ന അണ്ടർ പാസിന് വേണ്ടി സമരം നടത്തി വരികയാണ്. യാതൊരു പ്രകോപനവും ഇല്ലാതെ സമരത്തെ പോലീസ് നേരിട്ട രീതി പരിഷ്കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.
ജനപ്രതിനിധികളെയും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കളെയും പോലീസ് നേരിട്ടത് ക്രൂരമായിട്ടാണ്. അതിനേക്കാൾ ഗൗരവമേറിയതാണ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടത്തിയ അതിക്രമങ്ങൾ. ഇത്തരത്തിലുള്ള അതിക്രമത്തിന് അവസരം കൊടുത്ത ജില്ലാ കലക്ടറുടെയും പോലീസ് ഉദ്യോഗസ്ഥന്മാരുടെയും സമീപനം അങ്ങേയറ്റം അപമാനകരമാണ്. ഇതിനെതിരായി ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. തൃപ്തികരമായ നടപടി ലഭിച്ചില്ലെങ്കിൽ കോടതിയും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളും, വാഹന തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങൾക്കും ഉപകാരപ്രദമാവുന്ന, നാടിന്റെ തനിമയും വിഭിന്നമായ സംസ്കാരികതയെയും നിലനിർത്തുവാൻ ഉതകുന്ന ഈ അണ്ടർപ്പാസ് ലഭ്യമാക്കാൻ സമരസമിതി നടത്തുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.