തിക്കോടിയിൽ അടിപ്പാതാ സമരം പോലീസ് അനാസ്ഥ കാരണം സംഘർഷത്തിലേക്ക്; സമരപ്പന്തൽ പൊളിച്ചു നീക്കി
പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം നിരവധി പേർ അറസ്റ്റിൽ
തിക്കോടി: രണ്ടുവർഷത്തിലേറെയായി സമാധാനപരമായി നടത്തിവന്ന തിക്കോടിലെ അടിപ്പാതാ സമരം സംഘർഷത്തിലേക്ക്. നിരന്തരം ഉപവാസ സമരവും, മനുഷ്യമതിലും, കലക്ടറേറ്റ് ഉപരോധവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ജനപ്രതിനിധികൾ തന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ, അടിപ്പാത യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയോടെ കുറച്ചുകാലം സമരത്തിൽ നിന്ന് നാട്ടുകാർ മാറി നിൽക്കുകയായിരുന്നു.
എന്നാൽ യാതൊരു വിശദീകരണവുമില്ലാതെ അടിപ്പാത തട്ടിത്തെറിപ്പിച്ചപ്പോൾ സർവീസ് റോഡ് നിർമ്മാണം തടയുമെന്ന തീരുമാനവുമായി സമരസമിതി രംഗത്തെത്തുകയായിരുന്നു. സർവീസ് റോഡ് നിർമ്മാണത്തിന് എത്തിയ കമ്പനി പ്രവർത്തകരെ സമാധാനപരമായി നാട്ടുകാർ ഉപരോധിച്ചപ്പോഴാണ് യാതൊരു പ്രകോപനമില്ലാതെ പോലീസ് സമരക്കാരെ മർദ്ദിക്കുകയും സമരഭൂമി സംഘർഷഭൂമിയായി മാറ്റുകയും ചെയ്തത്. ജെ.സി.ബി. ഉപയോഗിച്ച് പ്രവൃത്തി തുടങ്ങിയതോടെ, പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച സമരസമിതി പ്രവർത്തകരെ പോലീസ് പ്രകോപനമില്ലാതെ ആക്രമിച്ചു കീഴ്പ്പെടുത്തുകയായിരുന്നു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ. വിശ്വൻ, കെ.പി. ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംല, കളത്തിൽ ബിജു, കെ.വി മനോജൻ, കെ.വി. സുരേഷ്, കെ.പി. നാരായണൻ, കെ.കെ. ഷാഹിദ, റഫീഖ് എന്നിവരെയും മറ്റു പരിക്കേറ്റവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
സമരസമിതി പ്രവർത്തകരും നാട്ടുകാരും സമരപ്പന്തലിൽ എത്തും മുമ്പേ രണ്ട് ഡി.വൈ.എസ്.പിമാരുടെയും പയ്യോളി, വടകര സർക്കിൾ ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ സ്ഥലത്ത് നൂറോളം പോലീസുകാരെ വിന്യസിച്ചിരുന്നു. നിരന്തര സമരത്തിന് സാക്ഷ്യം വഹിച്ച സമരപ്പന്തൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നിൽക്കുകയും ചെയ്തതോടെ, തിക്കോടിയിലും പരിസരത്തും സമരം ആളിപ്പടരുന്ന അന്തരീക്ഷം രൂപപ്പെട്ടു വരികയാണ്.