അത്തോളിയില്‍ ഇരുനില ജീര്‍ണിച്ച കെട്ടിടം നിലം പൊത്തി; ബൈക്ക് യാത്രികന് പരിക്കേറ്റു
ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം
അത്തോളി :ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയിലുമായി പെയ്ത കനത്ത മഴയിലാണ് അത്തോളി ടൗണിലെ ഇരുനില ജീര്‍ണിച്ച കെട്ടിടം തകര്‍ന്ന് വീണത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. കെട്ടിട അവശിഷ്ടങ്ങള്‍ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികനായ നടുവണ്ണൂര്‍ കരിമ്പാപൊയില്‍ കല്ലാടംകണ്ടി കുനിയില്‍ ഷിയാസിന് പരിക്കേറ്റു.
ഇദ്ദേഹത്തിന്റെ ഇടത് തോള്‍ എല്ലിനും ഇടത് കാല്‍പാദത്തിനുമാണ് പരിക്കേറ്റത്. ഷിയാസിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം നടുവണ്ണൂരിലെ വീട്ടില്‍ നിന്നും പൂക്കാട് വാഴക്കുല മൊത്തവ്യാപാര കടയിലേക്ക് ജോലിക്ക് പോകുകയിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ ശരീരത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സ്‌ക്കൂട്ടര്‍ മറിഞ്ഞാണ് കാലിന് പരുക്കേറ്റത്.
തെരുവിന്‍ പുറായില്‍ മൈമൂനയുടെയും സഹോദരന്റെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അപകട സമയത്ത് അധികമാരും റോഡിലും പരിസരത്തുമില്ലാത്തതിനാല്‍ വലിയതോതിലുള്ള അപകടം ഒഴിവാകുകയായിരുന്നു.തകര്‍ന്ന കെട്ടിടത്തിന് പിറകുവശത്ത് ഇപ്പോള്‍ അപകട ഭീഷണിയിലാണ്.റോഡ് വികസനം ഉണ്ടാകുമെന്ന് കരുതി ഈ റൂട്ടിലുള്ള നിരവധി കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിക്കാതെ നിര്‍ത്തുന്നിതിനാല്‍ പലതും ജീര്‍ണാലസ്ഥയിലായിരിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.