പന്തീരാങ്കാവിലെ കെ.എസ്.ഇ.ബി. ഓഫീസ് ആക്രമിച്ച സംഭവം; 15 പേര്‍ക്കെതിരേ കേസ്
സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്
കോഴിക്കോട്: പന്തീരാങ്കാവ് കെ.എസ്.ഇ.ബി. ഓഫീസിലെത്തി അതിക്രമം നടത്തിയ സംഭവത്തിൽ 15 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഒരുകൂട്ടം ആളുകൾ ഓഫീസിലെത്തി ബഹളമുണ്ടാക്കുകയും ഓഫീസിലെ ബോര്‍ഡ് തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്.
പന്തീരാങ്കാവ്, അത്താണി, മണക്കടവ് ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചതോടെയാണ് ആളുകളെത്തി സംഘർഷമുണ്ടാക്കിയത്. ഇവര്‍ കെ.എസ്.ഇ.ബി. ഓഫീസിൻ്റെ ബോര്‍ഡ് തകര്‍ത്തതായും സംഭവ സമയത്ത് ഇവിടെയുണ്ടായിരുന്ന ഓവര്‍സിയറെ അസഭ്യം പറഞ്ഞതായും കാണിച്ച് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
അതേസമയം, നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി നിലയ്ക്കുന്നതാണ് വിതരണം മുടങ്ങാന്‍ കാരണമായതെന്നാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉപയോഗം പരമാവധി നിയന്ത്രിച്ചാലേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.