കക്കയത്ത് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്
വെടിവെച്ചുകൊല്ലുന്നതിന് മുൻപ് ആക്രമണം നടത്തിയ പോത്തിനെ തിരിച്ചറിയണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്
കൂരാച്ചുണ്ട്: കക്കയത്ത് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്. മയക്കുവെടി വെച്ച് പിടികൂടാനും കൂട്ടിലാക്കാനും കഴിഞ്ഞില്ലെങ്കിൽ വെടിവെച്ചുകൊല്ലാമെന്നാണ് ഉത്തരവിൽ പറയുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. വെടിവെച്ചുകൊല്ലുന്നതിന് മുൻപ് ആക്രമണം നടത്തിയ പോത്തിനെ തിരിച്ചറിയണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കക്കയത്ത് പാലാട്ടിയില്‍ എബ്രഹാമിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, 50 ലക്ഷം നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.
കക്കയത്ത് കാട്ടുപോത്ത് കുത്തിക്കൊന്ന ഏബ്രഹാമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കുടുംബത്തിലാര്‍ക്കെങ്കിലും ജോലി നല്‍കാനും ശുപാര്‍ശ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.