പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തത് മലബാറിലെ യാത്രാ പ്രതിസന്ധി രൂക്ഷമാക്കുന്നു
ട്രെയിൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി
കോഴിക്കോട്: പാസഞ്ചർ ട്രെയിനുകൾ (സ്പെഷൽ ട്രെയിനുകൾ) പുനഃസ്ഥാപിക്കാത്തത് മലബാറിലെ യാത്രാ പ്രതിസന്ധി രൂക്ഷമാക്കുന്നു. സെപ്റ്റംബർ ഒമ്പതിനാണ് ഷൊർണൂർ- കോഴിക്കോട് ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് 06495 തൃശൂർ -കോഴിക്കോട്, 06496 -കോഴിക്കോട് -ഷൊർണൂർ ട്രെയിനുകൾ റദ്ദാക്കിയത്. ഇതുമൂലം സാധാരണക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.
ആറ് ആഴ്ചത്തേക്കായിരുന്നു സർവിസ് റദ്ദാക്കിയത്. പിന്നീട് മൂന്നു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ച് ട്രെയിനുകൾ പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. ഇപ്പോൾ ആറുമാസമായിട്ടും പുനഃസ്ഥാപിക്കാൻ നടപടിയായിട്ടില്ല. ഷൊർണൂർ- കോഴിക്കോട് ട്രാക്ക് അറ്റകുറ്റപ്പണി കഴിഞ്ഞയാഴ്ച പൂർത്തീകരിച്ചിട്ടുണ്ട്.
ട്രെയിൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. റദ്ദാക്കിയ സ്പെഷൽ ട്രെയിനുകൾ പാസഞ്ചർ ട്രെയിനുകളായോ മെമു ആയിട്ടോ പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ഏറ്റവും തിരക്കുള്ള വൈകുന്നേരങ്ങളിൽ ഓടിയിരുന്ന കോയമ്പത്തൂർ- കണ്ണൂർ, ഷൊർണൂർ -കോഴിക്കോട്, ആലപ്പുഴ- കണ്ണൂർ വണ്ടികളുടെ സമയ മാറ്റം വരുത്തിയതും യാത്രക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്.