അരിക്കുളം യു.പി. സ്കൂൾ പരിസരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു
അരിക്കുളം പഞ്ചായത്ത് മുക്കിൽ വ്യാഴാഴ്ച വൈകീട്ട് സർവ്വ കക്ഷി പ്രതിഷേധ യോഗം സംഘടിപ്പിക്കും
അരിക്കുളം: അരിക്കുളം യു.പി. സ്കൂൾ പരിസരത്ത് ലഹരി മാഫിയ അഴിഞ്ഞാടുന്നതായി പ്രദേശവാസികൾ. കഴിഞ്ഞ ദിവസം സ്കൂളിന് സമീപത്ത് പലചരക്ക് കച്ചവടം നടത്തുന്ന മഠത്തിൽ അമ്മതിനെ അതിരാവിലെ തന്നെ കടയിൽ കയറി അക്രമിക്കുകയും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാത്രി കാലങ്ങളിൽ സ്കൂൾ കേന്ദ്രമാക്കി പല സ്ഥലങ്ങളിൽ നിന്നായി ആളുകൾ എത്തിച്ചേരുക പതിവാണ്. ഈ പ്രദേശത്ത് തെരുവ് വിളക്ക് കത്താത്തത് ഇത്തരക്കാർക്ക് കൂടുതൽ സൗകര്യമാകുന്നു. മാത്രവുമല്ല, സ്ക്കൂളിന് ചുറ്റുമതിലോ ഗെയിറ്റോ ഇല്ലാത്തത് യഥേഷ്ടം ആളുകൾക്ക് സ്കൂളിൽ പ്രവേശിക്കാനുള്ള അവസരവും ഒരുക്കുന്നു.
സ്കൂളിൽ സി.സി.ടി.വി. സ്ഥാപിക്കണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം പി.ടി.എ. കമ്മിറ്റിയോടും പഞ്ചായത്ത് ഭരണ സമിതിയോടും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിൽ അരിക്കുളം പഞ്ചായത്ത് മുക്ക് വരെയെങ്കിലും പോലീസ് നൈറ്റ് പെട്രോളിംഗ് നടത്തണമെന്നും നാട്ടുകാർ ആവശ്യമുയരുന്നുണ്ട്. സംഭവത്തിൽ അരിക്കുളം പഞ്ചായത്ത് മുക്കിൽ വ്യാഴാഴ്ച വൈകീട്ട് സർവ്വ കക്ഷി പ്രതിഷേധ യോഗം നടത്താനാണ് തീരുമാനം.