"ദി കേരള സ്റ്റോറി"ക്ക് എ സർട്ടിഫിക്കററ്റോടെ പ്രദർശനാനുമതി
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി.
ന്യൂഡൽഹി:വിവാദ സിനിമ "ദ് കേരള സ്റ്റോറി'ക്ക് "എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. 10 മാറ്റങ്ങളും നിർദേശിച്ചിട്ടുണ്ട്. വിപുൽ അമൃതാൽ ഷാ പ്രൊഡക്ഷന്റെ ബാനറിൽ സുദീപാ സെൻ സംവിധാനം ചെയ്ത സിനിമ കേരളത്തെ അധിക്ഷേപിക്കുന്നതാണ് എന്നാണു വിമർശനം. കേരളത്തിലും പുറത്തും വലിയ പ്രതിഷേധമുണ്ട്. സിനിമ നിരോധിക്കണമെന്നും ആവശ്യമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. സിനിമയിൽനിന്നു മുൻ കേരള മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം, ചില സംഭാഷണങ്ങൾ എന്നിവ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചു. പാക്കിസ്ഥാൻ വഴി ഭീകരർക്ക് അമേരിക്കയും സഹായം നൽകുന്നു, ഹിന്ദുക്കളെ ആചാരങ്ങൾ ചെയ്യാൻ കമ്യൂണിസ്റ്റ് പാർട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങൾ ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്.
ഇന്ത്യൻ കമ്യൂണിസ്റ്റുകൾ എന്നുപറയുന്ന ഭാഗത്തെ ഇന്ത്യന്‍ എന്നതു മാറ്റണമെന്നും നിർദേശിച്ചെന്നാണു റിപ്പോർട്ട്.കേരളത്തിൽനിന്നുള്ള നാലു സ്ത്രീകൾ മതംമാറി ഭീകര സംഘടനയായ ഐ.എസിൽ ചേരുന്നതാണു സിനിമയുടെ പ്രമേയം. ട്രെയിലർ പുറത്തുവന്നതോടെ കോൺഗ്രസും മുസ്ലിം ലീഗും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്തെത്തി.
32,000 അല്ല അതിലധികം ആളുകൾ മതം മാറി കേരളത്തിൽനിന്ന് ഐഎസിൽ പോയിട്ടുണ്ടെന്നു സംവിധായകൻ സുദീപ്താ സെൻ പറഞ്ഞതും വിവാദമായി. ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഒരുക്കിയതെന്നും കണ്ടിട്ടുവേണം രാഷ്ട്രീയക്കാർ വിമർശിക്കാനെന്നും സുദീപ്താ പറഞ്ഞു.
"ദ് കേരള സ്റ്റോറി' വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമിച്ചതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാർ പ്രചാരണത്തെഏറ്റുപിടിക്കുകയാണ് സിനിമ ചെയ്യുന്നത്.
അന്വേഷണ ഏജൻസികളും കോടതിയും കേന്ദ ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ "ലവ് ജിഹാദ്' ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.