കക്കയം ഡാമിലേക്ക് ജലമാെഴുക്ക് കുറഞ്ഞു; വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്ന് ആശങ്ക
തുലാവർഷ പെയ്ത്തും വേനൽമഴയും കുറഞ്ഞതും വൈദ്യുതി ഉൽപാദനം വർധിച്ചതുമാണ് അണക്കെട്ടിൽ ജലനിരപ്പു കുറയാൻ കാരണമായത്
തലയാട്: വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിൽ ജലനിരപ്പു ക്രമാതീതമായി കുറയുന്നതു കക്കയം ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനത്തെ ബാധിക്കുമെന്ന് ആശങ്ക. 210 മില്യൻ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ബാണാസുരസാഗർ ഡാമിൽ ഇന്നലെ 70 മില്യൻ ക്യുബിക് മീറ്റർ വെള്ളം മാത്രമാണ് ഉള്ളത്. 2022 മാർച്ച് 27ന് ഡാമിൽ 67 ശതമാനം ജലം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 33 ശതമാനമായി ജലനിരപ്പു താഴ്ന്നു.
ഡാം വൃഷ്ടി പ്രദേശത്ത് തുലാവർഷ പെയ്ത്തും വേനൽമഴയും കുറഞ്ഞതും വൈദ്യുതി ഉൽപാദനം വർധിച്ചതും അണക്കെട്ടിൽ ജലനിരപ്പു കുറയാൻ കാരണമായി. ബാണാസുര അണക്കെട്ടിൽ നിന്നു ടണൽ മാർഗമാണ് ജലം കക്കയം ഡാമിലേക്ക് എത്തിക്കുന്നത്. 34 മില്യൻ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള കക്കയം ഡാമിൽ ഇന്നലെ 19 മില്യൻ ക്യുബിക് മീറ്റർ ജലമാണ് ഉള്ളത്. ഡാമിൽ 55 ശതമാനം ജലം നിലവിൽ ഉണ്ട്. 2022 മാർച്ച് മാസത്തിൽ 1.3 മില്യൻ യൂണിറ്റ് വൈദ്യുതി ദിവസേന ഉൽപാദിപ്പിച്ചത് ഇപ്പോൾ ഒരു മില്യൻ യൂണിറ്റായി കുറഞ്ഞു.
കക്കയം ഡാമിലെ ജലവിതാനം കുറയുന്നത് വൈദ്യുതി ഉൽപാദനത്തെയും ബാധിക്കും. കടുത്ത വേനലും ഡാമിലെ ജലനിരപ്പ് കുറയാൻ ഇടയാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഡാമിൽ ജലം വീണ്ടും താഴ്ന്നാൽ ഹൈഡൽ ടൂറിസം ബോട്ട് സർവീസും പ്രതിസന്ധിയിലാകും.കൂടാതെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണവും കക്കയത്തെ നിറഞ്ഞ അണക്കെട്ടാണ്.