സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലയിലുമാണ് കൂടുതൽ സാധ്യത. നാളെ രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിർദേശമുണ്ട്. മൽസ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി സൂക്ഷിക്കാനും മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നിർദേശമുണ്ട്.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും മറ്റും പൂർണ്ണമായും ഒഴിവാക്കണം. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാലുടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. തുറസ്സായ സ്ഥലത്ത് നിന്നാൽ ഇടിമിന്നലേൽക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. തുറസ്സായ സ്ഥലങ്ങളിൽ തുടരാതെ കെട്ടിടത്തിനകത്ത് തന്നെ പരമാവധി ഇരിക്കുകയും ഭിത്തിയിലോ തറയിലോ മറ്റും സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഈ സമയങ്ങളിൽ ഒഴിവാക്കണം. ഇടിമിന്നലുള്ള ഘട്ടത്തിൽ ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കാവുന്നതാണ്. കുട്ടികൾ തുറസ്സായ സ്ഥലത്തും മറ്റും കളിക്കുന്നത് ഒഴിവാക്കണം.