ഒ.പി. ചികിൽസ മെഡിസെപ്പിന്റെ ഭാഗമാക്കണം - കെ.എസ്.എസ്.പി.എ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കുടുംബ സംഗമം സംഘടിപ്പിച്ചു
അരിക്കുളം: ആശുപത്രികളിലെ ഒ.പി ചികിത്സ മെഡിസെപ്പിന്റെ ഭാഗമാക്കണമെന്ന് കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡൻ്റ് കെ. സി. ഗോപാലൻ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കു മാത്രമേ ആനു കൂല്ല്യം ലഭിക്കുന്നുള്ളു. ഒ.പി. ചികിത്സയുടെ ഭാഗമായുള്ള വിവിധ ടെസ്റ്റുകൾക്ക് വേണ്ടി വരുന്ന ഭീമമായ സംഖ്യ ജീവനക്കാരുടെയും പെൻഷൻ കാരുടേയും കൈയ്യിൽ നിന്നും ചെലവാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഒരു വീട്ടിൽത്തന്നെ ദമ്പതിമാർ രണ്ട് പേരും പെൻഷൻകാരാണെങ്കിൽ രണ്ടു പേരോടും മെഡിസെപ്പ് വിഹിതമായ 500 രൂപ മാസം തോറും പിടിച്ചു വാങ്ങുന്നതിനോടും യോജിക്കാനാവില്ല. പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക പോലും വിതരണം ചെയ്യാൻ കഴിവില്ലാത്ത ഇടതു ഭരണം സമ്പൂർണ പരാജയമാണ്. നിരവധി പെൻഷൻ കാർ കുടിശിക കൈപ്പറ്റാൻ കഴിയാതെ മരണപ്പെട്ടു. ഈ ഒരു സാഹചര്യത്തിൽ കോഴിക്കോട് വെച്ച് നടക്കുന്ന കെ.എസ്.എസ്.പി.എ. സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പരിപാടികൾക്ക് സമ്മേളനം രൂപം നൽകി.
മണ്ഡലം പ്രസിഡൻ്റ് കെ. കെ. ബാലൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഒ. എം. രാജൻ മുഖ്യപ്രഭാഷണം നടത്തി. രഘുനാഥ് എഴുവങ്ങാട്ട് സംഘടനാ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ടി. രാരുക്കുട്ടി 2023 ലെ ഡയറി കെ. കാർത്യായനിയ്ക്ക് നൽകി പ്രകാശന കർമം നിർവ്വഹിച്ചു. കെ. അഷറഫ്, കെ. കെ. നാരായണൻ, സി. എം. ജനാർദ്ദനൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. കോ - ഓഡിനേറ്റർ വി. വി. എം. ബഷീർ സ്വാഗതവും എം. രാമാനന്ദൻ നന്ദിയും പറഞ്ഞു.