താമരശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റയാളുടെ ചികിത്സാ ചിലവ് കരാർ കമ്പനി വഹിക്കണമെന്ന് കളക്ടർ
ഇതിൽ കരാർ കമ്പനി വീഴ്ച വരുത്തുന്ന പക്ഷം ചികിത്സാ ചെലവ് അവർക്ക് നൽകാനുള്ള തുകയിൽ നിന്നും ഈടാക്കാനും നിർദ്ദേശം
താമരശ്ശേരി: ചുങ്കം വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ്റെ ചികിത്സാ ചെലവ് റോഡ് വികസന പ്രവൃത്തി നടത്തുന്ന കരാർ കമ്പനി വഹിക്കണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻസിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.
ഇതിൽ കരാർ കമ്പനി വീഴ്ച വരുത്തുകയാണെങ്കിൽ അവർക്കു നൽകാനുള്ള തുകയിൽ നിന്നു ചികിത്സാ ചെലവു പിടിക്കണമെന്നും റോഡ് വികസന പ്രവൃത്തി ചുമതല വഹിക്കുന്ന കെ.എസ്.ടി.പി എൻജിനീയർക്കും കളക്ടർ നിർദേശം നൽകി. എകരൂൽ വള്ളിയോത്ത് കണ്ണാറക്കുഴിയിൽ അബ്ദുൽ റസാഖിനാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്.
അബ്ദുൽ റസാഖിനു റോഡിന്റെ ഉപഭോക്താവെന്ന നിലയിൽ ലഭിക്കാനുള്ള നഷ്ടപരിഹാരവും മറ്റും ലഭിക്കുന്നതിനു നിയമസഹായം ഉൾപ്പെടെ ലഭ്യമാക്കണമെന്നു ജില്ലാ സപ്ലൈ ഓഫീസർക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ താമരശ്ശേരി തഹസിൽദാർക്ക് നിർദ്ദേശം നൽകി.