നാട്ടുകാരുടേയും ഓട്ടോ തൊഴിലാളികളുടേയും ഇടപെടൽ; സംസ്ഥാന പാതയിൽ അറ്റകുറ്റപ്രവൃത്തി പുനരാരംഭിച്ചു
മണലും മെറ്റലും ഉപയോഗിച്ച് കുഴി അടയ്ക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം പ്രതിഷേധത്തിന് ഇടയായിരുന്നു
നടുവണ്ണൂർ: കരുവണ്ണൂർ മുതൽ തെരുവത്ത് കടവ് പാലം വരെ സംസ്ഥാന പാതയിലെ കുഴികൾ കൊണ്ട് പൊറുതിമുട്ടിയ വാഹനയാത്രക്കാർക്ക് ആശ്വാസമായി ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നിർത്തി വെച്ച അറ്റകുറ്റ പ്രവൃത്തി പുനരാരംഭിച്ചു.
ടാർ ചേർക്കാതെ മെറ്റലും മണലും നിറച്ച് ഓവർസിയറുടെ സാന്നിധ്യമില്ലാതെ കുഴി അടയ്ക്കുന്ന പ്രവൃത്തിയാണ് നാട്ടുകാരും ഓട്ടോ തൊഴിലാളികളും കഴിഞ്ഞ ദിവസം തടഞ്ഞത്. അന്നു വൈകുന്നേരം പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഇ. എ. യൂസഫ് പ്രവൃത്തി സ്ഥലത്തെത്തി പ്രദേശവാസികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലും ഉറപ്പിലുമാണ് ഓവർസിയറുടെ മേൽനോട്ടത്തിൽ ഇന്ന് പ്രവൃത്തി പുനരാരംഭിച്ചത്. നാട്ടുകാരും ഇതിന് സാക്ഷികളായി.
ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം മുതൽ വടക്കോട്ട് കരുവണ്ണൂർ വരേയാണ് അറ്റകുറ്റ പ്രവൃത്തി നല്ല രീതിയിൽ നടത്തുന്നത്. കരുവണ്ണൂർ മുതൽ കുമ്പളം വരെ 10 ലക്ഷം രൂപ പ്രീ മൺസൂൺ ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് നിരത്ത് വിഭാഗം അറ്റകുറ്റ പ്രവൃത്തി നടത്തിയിരുന്നു. ഈ വാർത്ത ആദ്യം പുറത്ത് കൊണ്ട് വന്നത് നടുവണ്ണൂർ ന്യൂസ് ഓൺലൈൻ ചാനലാണ്.