നടുവണ്ണൂർ ജവാൻ ഷൈജു വളവിൽ റോഡുപണി വഴിപാടായി; ഫണ്ട് ദുർവിനിയോഗം ചെയ്ത് പി. ഡബ്ല്യൂ. ഡി.
റോഡുപണി നാട്ടുകാരും, നടുവണ്ണൂർ ഓട്ടോ കൂട്ടായ്മയും ഇടപെട്ട് നിർത്തിച്ചു
നടുവണ്ണൂർ: കുറ്റ്യാടി -- കോഴിക്കോട് സംസ്ഥാന പാതയിൽ നടുവണ്ണൂരിലെ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപമുള്ള അപകട വളവിൽ റോഡ് പുനരുദ്ധാരണമെന്ന വ്യാജേന പി. ഡബ്ല്യൂ. ഡിയുടെ അനാസ്ഥ. പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുംനിറഞ്ഞ റോഡ് റീടാർ ചെയ്യുന്നതിന് പകരം അവിടെ മെറ്റലും മണലും നിറച്ച് കുഴി അടക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ മൂന്ന് മാസത്തിന് ശേഷം റോഡ് പൂർണമായും റിടാർ ചെയ്യുമെന്നായിരുന്നു പി. ഡബ്ല്യൂ. ഡിയുടെ വാദം. എന്നാൽ നാട്ടുകാരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ട് പ്രവൃത്തികൾ നിർത്തി വെപ്പിച്ചു.
റിടാർ ചെയ്യുന്നതിന് പകരം കുഴിയിൽ മണലും മെറ്റലും നിറച്ച് നാട്ടുകാരെ പറ്റിക്കാനായിരുന്നു പി. ഡബ്ല്യൂ. ഡിയുടെ നീക്കം. നിരവധി അപകടങ്ങളാണ് ദിനംപ്രതി ഇവിടെ സംഭവിക്കുന്നത്. ഇന്ന് മെറ്റലും മണലും നിറച്ചതോടെ വലിയ വാഹനങ്ങൾ പോകുമ്പോൾ ഇവ ഇളകി മാറി ഇരുചക്ര വാഹനങ്ങളടക്കം തെന്നി വീണ് അപകടമുണ്ടാവുകയാണ്. ഇന്ന് തന്നെ ഇരുചക്ര വാഹനങ്ങൾ ഇവിടെ തെന്നി അപകടത്തിൽ പെടുന്ന സ്ഥിതിലേക്കെത്തിയിരിക്കുകയാണ്.
പേരാമ്പ്ര ഭാഗത്ത് നിന്നും കരുവണ്ണൂർ വരെയും കോഴിക്കോട് ഭാഗത്ത് ഉള്ളിയേരി വരെയും കൃത്യമായ രീതിയിൽ ടാറിംഗ് നടത്തിയിട്ടുണ്ട്. എന്നാൽ നടുവണ്ണൂർ ഭാഗത്ത് റോഡുകൾ കൃത്യമായി പുനരുദ്ധാരണം നടത്താൻ അധികൃതർ തയാറായിട്ടില്ല.