ഇന്ത്യയിൽ പുതിയ ഒമിക്രോൺ BF.7 വകഭേഭം സ്ഥിരീകരിച്ചു
ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം.

ന്യൂഡൽഹി: രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പുനെയിലാണ് BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് . ഇതെ തുടർന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
എല്ലാ ജില്ലകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നുമെന്ന് മന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
എല്ലാവരും ശ്രദ്ധിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.