പൊതുമരാമത്ത് വകുപ്പ് പൂർണ്ണമായും ഇ- ഓഫീസിലേക്ക്
പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് ഇ- ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നത്.
തിരുവനന്തപുരം: ഡിസംബര്‍ അവസാനത്തോടെ പൊതുമരാമത്ത് വകുപ്പിൽ പൂർണ്ണമായും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുവാൻ പി.ഡബ്ല്യു.ഡി മിഷൻ ടീം യോഗത്തിൽ തീരുമാനം. സർക്കിൾ ഓഫീസുകളിലേയും ഡിവിഷൻ ഓഫീസുകളിലേയും പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങിയിട്ടുള്ളതായി യോഗം വിലയിരുത്തി. സബ് ഡിവിഷൻ ഓഫീസുകളും സെക്ഷൻ ഓഫീസുകളും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കണമെന്ന് നിശ്ചയിച്ചു.
ഈ സംവിധാനം നിലവിൽ വരുന്നതോടെ സെക്ഷൻ ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഇ- ഓഫീസിന് കീഴിലാകും. ചീഫ് എഞ്ചിനീയർ ഓഫീസ് മുതൽ സെക്ഷൻ ഓഫീസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവിൽ വരിക. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുക്കാനാകും. ഫയലുകൾ തപാലിൽ അയക്കുന്നതിനുള്ള സമയം ലാഭിക്കാനാകും. മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയൽ നീക്കത്തിന് സാധാരണയായി ദിവസങ്ങൾ എടുക്കും. ഇ- ഫയൽ സിസ്റ്റത്തിൽ ഇത് പൂർണ്ണമായും ഒഴിവാക്കാം.
ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെ എങ്കിലും തടസം നേരിട്ടാൽ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥർക്ക് ഇടപെടാനാകുന്നത് വഴി അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയും. ഇ- ഓഫീസ് സംവിധാനം നിലവിൽ വരുമ്പോൾ ഫയൽ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് ഇ- ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നത്. പൂർണ്ണമായും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുമ്പോൾ വകുപ്പിലെ ഫയൽ നീക്കത്തിൽ സുതാര്യത ഉറപ്പുവരുത്തുവാൻ കഴിയും. വകുപ്പിനെ പേപ്പർ രഹിതമാക്കുക , പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.