സാഹിതി -അസറ്റ് മൂന്നാമത് ടീച്ചർ ഐക്കൺ പുരസ്കാരം ഡോ.എ.കെ.അബ്ദുൽ ഹക്കീമിന്
വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്.
കോഴിക്കോട് :2023-24 വർഷത്തെ സാഹിതി -അസറ്റ് മൂന്നാമത് ടീച്ചർ ഐക്കൺ പുരസ്കാരത്തിന് സമഗ്ര ശിക്ഷ അഭയാൻ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം അർഹനായി.പതിനായിരത്തി ഒന്ന് രൂപയും പ്രശസ്ത ശില്പി ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപ്പന ചെയ്ത ശില്‌പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം .
വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചതെന്ന് അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടിയും സാഹിതി സെക്രട്ടറി ജനറൽ ബിന്നി സാഹിതിയും അവാർഡ് നിർണയ കമ്മറ്റി കൺവീനർ നസീർ നൊച്ചാടും അറിയിച്ചു.
സെപ്റ്റംബർ എട്ടിന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം എസ്.പി.ഗ്രാൻഡ് ഡെയ്സിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അവാർഡ് സമ്മാനിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പത്തോളം കൃതികളുടെ രചയിതാവായ ഇദ്ദേഹം കേരള ത്തിലെ എല്ലാ മുൻനിര എഴുത്തുകാരുമായി അഭിമുഖവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ 7 വർഷമായി കോഴിക്കോട് നടന്നു വരുന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ജനറൽ കൺവീനറാണ്.
സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റി അംഗം, സർവ്വ വിജ്ഞാനകോശം ഡയറക്ടർ ബോർഡ് അംഗം, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.ഭിന്ന ശേഷി വിദ്യാഭ്യസ മേഖലയിൽ നടപ്പിലാക്കിയ നൂതനാശയങ്ങൾക്ക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ പ്ലാനിംഗ് ആൻറ് അഡ്മിനിസ്ട്രേഷൻ്റെ ദേശീയ തല അവാർഡ് ലഭിച്ചിട്ടുണ്ട്.
മുൻ സാക്ഷരതാ മിഷൻ ഡയറക്ടർ എം. സുജയ് ചെയർമാനും ഫാ. സജി മേക്കാട്ട്, ഡോ. ഗിഫ്റ്റി എൽസാ വർഗ്ഗീസ്, അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടി ,നസീർ നൊച്ചാട്, ബിന്നി സാഹിതി എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.